Saturday, November 26, 2022

ഉമർ ബിൻ ഖതാബ്‌ [റദിയള്ളാഹു അൻഹു]

ഇസ്‌ലാമിക ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഉമർ ബിൻ ഖതാബ്‌ رضي الله عنه  അഥവാ ഖലീഫ ഉമർ رضي الله عنه. മുഹമ്മദ് നബി ﷺ  യുടെ   സഹചാരിയായിരുന്ന അദ്ദേഹം ഒന്നാം ഖലീഫ അബൂബക്കർ  رضي الله عنه ശേഷം 10 വർഷത്തോളം ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്തതാണ്  ഈജിപ്തും, പേർഷ്യയും, കോൺസ്റ്റാന്റിനോപ്പിളും കീഴടക്കപെട്ടത്


ജനനം

മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ ഖതാബ് ഇബ്നു നുഫൈലിന്റെയും, മഖ്സൂം കുടുംബത്തിലെ ഹാശിമിബ്നു മുഗീറയുടെ പുത്രി ഹൻതമയുടെയും മകനായി ക്രിസ്ത്വബ്ദം 583 ൽ ജനിച്ചു. എന്നാൽ ജനനം 586 ലാണെന്നും, 591 ലാണെന്നുമഭിപ്രായമുണ്ട്. മുഹമ്മദ്നബി ﷺ  യുമായി ഉമർ رضي الله عنه.  ന്റെ പ്രായ വ്യത്യാസം 13 വയസ്സാണ്. സൈനബ് ബിൻത് മദ്ഊൻ, മലീക ബിൻത് ജർവാൽ, കുറൈബ ബിൻത് അബി ഉമയ്യ അൽ മക്സൂമി, ഉമ്മു ഹക്കീം ബിൻത് അൽ ഹാരിത് ഇബ്നു ഹിഷാം, ജമീല ബിൻത് ആസിം, ആതിഖ ബിൻത് സൈദ്, ഉമ്മു ഖൽത്തൂം ബിൻത് അലി, ലുഹ്‌യാ, ഫക്കീറ, എന്നിവരായിരുന്നു ഉമർ رضي الله عنه.  ന്റെ ഭാര്യമാർ. അദ്ദേഹത്തിന് പതിമൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. അവരുടെ പേരുകൾ സൈദ് അക്ബർ, സൈദ് അസ്‌ഹർ, ആസിം, അബ്ദുള്ള, അബ്ദുൾ റഹ്മാൻ അക്ബർ, അബ്ദുൾ റഹ്മാൻ വസദ്, അബ്ദുൾ റഹ്മാൻ അസ്‌ഹർ, ഉബൈദുള്ള, ഇയാദ്, ഹഫ്സ, റുഖിയ, സൈനബ്, ഫാത്തിമ എന്നിങ്ങനെയായിരുന്നു.



ഇസ്‌ലാമിനുമുമ്പ്

അക്കാലത്തെ അറബികളിൽ അക്ഷരാഭ്യാസം ലഭിച്ച അപൂർവ്വം ആളുകളിലൊരാളായിരുന്നു ഉമർ رضي الله عنه . ബാല്യത്തിൽ തന്നെ പിതാവിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേക്കുന്ന ജോലി അർപ്പിതമായി. യൗവനത്തോടെ വ്യാപാര രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കച്ചവടസംഘത്തോടൊപ്പം സിറിയയിലേക്കും, യമനിലേക്കും പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. എങ്കിലും സാമ്പത്തികമായി വലിയ ഉന്നതിയിലെത്തിയിരുന്നില്ല. സാഹിത്യത്തിലും, വിജ്ഞാനം നേടുന്നതിലുമായിരുന്നു ഉമർ رضي الله عنه . ന് കൂടുതൽ താല്പര്യം. ചെറുപ്പത്തിൽ തന്നെ ആയോധനവിദ്യ അഭ്യസിച്ച അദ്ദേഹത്തെ തോൽപ്പിക്കാൻ അന്ന് മക്കയിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഇരു കൈകൊണ്ടും ഒരേ പോലെ ജോലി ചെയ്യാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.


ഇസ്‌ലാം സ്വീകരണം

മക്കയിൽ ദൈവത്തിന്റെ പ്രവാചകൻ എന്നവകാശപ്പെട്ട് വന്ന മുഹമ്മദ് ﷺ തങ്ങൾ ഇതുവരെ ആരാധിച്ചു പോരുന്ന ദൈവങ്ങളെയും വിഗ്രഹങ്ങളെയും തള്ളിപ്പറയുന്നതിൽ അത്യധികം രോഷാകുലനായിരുന്നു ഉമർ. ഇസ്‌ലാമിന്റെ വളർച്ചക്കെതിരെ സാധ്യമായ എല്ലാ നടപടികളും മക്കക്കാർ സ്വീകരിച്ചിട്ടും അത് വളരുകയാണെന്നും ഇനി മുഹമ്മദ് ﷺ നെ കൊലപ്പെടുത്തുക മാത്രമാണ് പരിഹാരമെന്നും തീരുമാനിച്ച ഉമർ അതിനായി അദ്ദേഹത്തെത്തേടി ഊരിപ്പിടിച്ച വാളുമായി പോകുകയായിരുന്നു. ഇതു കണ്ട അബ്ദുല്ലയുടെ മകൻ നുഐം അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വഴങ്ങാതെ മുന്നോട്ട് നീങ്ങിയ ഉമറിനോട് എങ്കിൽ മുസ്‌ലിമായ സഹോദരിയെയും ഭർത്താവിനെയും ആദ്യം കൊല്ലാനും എന്നിട്ടാവാം മുഹമ്മദിന്റെ കാര്യമെന്നും പറഞ്ഞു. സഹോദരിയും ഭർത്താവും ഇസ്‌ലാം സ്വീകരിച്ചത് അതുവരെയും അറിയാതിരുന്ന ഉമർ ഉടനെ അവരുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ഉമർ എത്തുമ്പോൾ സഹോദരിയും ഭർത്താവും ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. വീട്ടിൽ പ്രവേശിച്ച ഉമർ അവർ വായിച്ചു കൊണ്ടിരുന്ന ഖുർആൻ ഭാഗം [സൂറത്തു ത്വാഹാ] വാങ്ങി വായിച്ചു. അതിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് മുഹമ്മദ് നബി ﷺ യെ സന്ദർശിച്ച് ഇസ്‌ലാം സ്വീകരിച്ചു.


നബിയുമായുള്ള വ്യക്തിബന്ധം  

ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് നബി ﷺ  യുടെ കടുത്ത ശത്രുവായിരുന്ന ഉമർ رضي الله عنه, മുസ്ലിമായതിനു ശേഷം നബി ﷺ   യുടെ അടുത്ത സുഹൃത്തും അനുയായിയും ആയി മാറി. ഉമർ رضي الله عنه ന്റെ വിധവയായിരുന്ന മകൾ ഹഫ്സയെ നബി ﷺ   വിവാഹം കഴിക്കുക വഴി ഉമർ നബി ﷺ  യുടെ ഭാര്യാപിതാവു കൂടിയായി.  ഭരണപരമായ കാര്യങ്ങളിൽ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുർആൻ അവതരിക്കപ്പെട്ടു. ഒരുദാഹരണം , കപടനായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന വ്യക്തി മരണമടഞ്ഞപ്പോൾ മുഹമ്മദ് നബി ﷺ   അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഉമർ رضي الله عنه . ഇതിന് എതിരായിരുന്നു. താമസിയാതെ ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് ഖുർആൻ അവതരിക്കപ്പെട്ടു. അവരിൽ നിന്ന് (കപടന്മാരിൽ നിന്ന്) ആർ തന്നെ മരിച്ചാലും അവനു വേണ്ടി നീ ഒരിക്കലും പ്രാർത്ഥിക്കരുത്. അവന്റെ ഖബറിന്നരികിൽ ചെന്നു നിൽക്കുകയും ചെയ്യരുത്. "ഉമർ  رضي الله عنه . ന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട്" എന്ന നബി ﷺ   യുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദർശനമാണ്.മറ്റൊരിക്കൽ മുഹമ്മദ് നബി ﷺ   അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു: "ദൈവം ഉമറിന്റെ നാവിലൂടെയും മനസ്സിലൂടെയും സത്യം അനാവരണം ചെയ്യുന്നു, അദ്ദേഹം സത്യാസത്യ വിവേചകനാണ്(അൽ ഫാറൂഖ്).ദൈവം ഉമർ  رضي الله عنه . ലൂടെ അത് പ്രകാശനം ചെയ്യുന്നു". നബി ﷺ  യുമായുള്ള നിരന്തരസഹവാസവും അറിവുനേടാൻ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുർആന്റെ ആഴവും അർഥവും നന്നായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു.


ഖലീഫ അബൂബക്കർ സിദ്ദീഖിനോടൊപ്പം

മുഹമ്മദ് നബി മരണപ്പെടുമ്പോൾ തന്റെ പിൻഗാമിയെ നിശ്ചയിച്ചിരുന്നില്ല. ഖലീഫയായി അബൂബക്കർ  رضي الله عنه  ന്റെ പേര് നിർദ്ദേശിച്ചത് ഉമർ   رضي الله عنه  ആയിരുന്നു . അതോടൊപ്പം അബൂബക്കർ  رضي الله عنه ന് മറ്റ് പ്രവാചക അനുയായികളുടെ പിന്തുണ ഉറപ്പാക്കാനും ഉമർ
 رضي الله عنه  മുൻകൈയെടുത്തു. യമാമ യുദ്ധത്തിൽ ഖുർആൻ മനപാഠമാക്കിയിരുന്ന വളരെയധികം സ്വഹാബികൾ മരണപ്പെട്ടതിനെത്തുടർന്ന് ഖുർആൻ ക്രോഡീകരിച്ച് സൂക്ഷിക്കാൻ ഉമർ  رضي الله عنه  ഖലീഫ അബൂബക്കർ  رضي الله عنه  നോട് ആവശ്യപ്പെടുകയും അതിനെത്തുടർന്ന് തുണികളിലും, എല്ലിൻ കഷണങ്ങളിലും, ഈന്തപ്പനയോലകളിലും മറ്റും സൂക്ഷിക്കപ്പെട്ടിരുന്ന ഖുർആൻ ഒന്നിച്ചുകൂട്ടി ഖലീഫയുടെ കൈവശം സൂക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ഖലീഫ ഉസ്മാൻ   رضي الله عنه  ന്റെ കാലത്ത് ഇതിൽ നിന്നാണ് കൂടുതൽ പകർപ്പുകൾ ഉണ്ടാക്കി മുസ്‌ലിം ലോകത്ത് വിതരണം ചെയ്യപ്പെട്ടത്.



ഖിലാഫത്ത്    

രോഗാതുരനായ ഖലീഫാ അബൂബക്കർ رضي الله عنه  തന്റെ മരണത്തിനു മുൻപായി മറ്റൊരു ഖലീഫയെ തെരഞ്ഞെടുക്കാൻ സ്വഹാബികളോട് ആവശ്യപ്പെട്ടപ്പോൾ പുതിയ ഖലീഫയെ അബൂബക്കർ رضي الله عنه  തന്നെ നിർദ്ദേശിക്കാനാണ് സ്വഹാബികൾ ആവശ്യപ്പെട്ടത്. അതിനെത്തുടർന്ന് ഖലീഫാ അബൂബക്കർ رضي الله عنه  പ്രമുഖ സ്വഹാബികളോട് കൂടിയാലോചിച്ച ശേഷമാണ് ഉമർ رضي الله عنه  നോട് ഖലീഫയായി ചുമതലയേൽക്കാൻ നിർദ്ദേശിക്കുന്നത്. ആദ്യം പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച ഉമർ رضي الله عنه  ഖലീഫ അബൂബക്കർ رضي الله عنه  ന്റെ  നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുത്തു. പദവിയേറ്റെടുത്തതിനു ശേഷം ഖലീഫാ ഉമർ رضي الله عنه  നടത്തിയ രണ്ടു പ്രസംഗങ്ങളിൽ ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടാണ്‌. ആ പ്രസംഗം ഇങ്ങനെയായിരുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബമേ,, ഇന്നാലിന്നവരുടെ സന്തതികളേ. നിങ്ങൾ ഉമറിന്റെ ബന്ധുക്കളാണ്‌. അതു കൊണ്ട്‌ നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചെയ്താൽ ഞാൻ നിങ്ങളെ ഇരട്ടിയായി ശിക്ഷിക്കും. കാരണം, ജനങ്ങൾ മാംസക്കടയിൽ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കൾ നോക്കുന്നതു പോലെ ആർത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചെയ്താൽ അതിന്റെ മറവിൽ തങ്ങൾക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്നോർത്ത്‌. അതിനാൽ നിങ്ങൾ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിശ്ചയം ഉമർ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗ്ഗത്തിലല്ലാതെ നിങ്ങൾക്ക്‌ ഉമറിനെ കണ്ടെത്താനാവില്ല.


രാഷ്ട്രവികസനം

ഒന്നാം ഖലീഫ അബൂബക്കർ رضي الله عنه  സിദ്ദീഖിന്റെ മരണ ശേഷം ഉമർ ബിൻ ഖത്താബ്  رضي الله عنه  രണ്ടാം ഖലീഫയായി. ഉമർ رضي الله عنه ന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്‌ലിം ഭരണത്തിൻ കീഴിലായി. പിന്നീട് സസാനിയൻ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും അധഃപതിച്ചു..

ഉമർ رضي الله عنه  പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു.ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി ഖുർആന്റെ വിധിവിലക്കുകളിൽ ഊന്നിയ ഉമർ رضي الله عنه  ന്റെ ഭരണം പിൽക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമർ رضي الله عنه ന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേർത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.




ഭരണ പരിഷ്കാരങ്ങൾ

രാജ്യത്തെ പല പ്രവിശ്യകളായി തിരിച്ചു. മക്ക, മദീന, ജസീറ, ബസ്വറ, കൂഫ, ഈജിപ്ത്, ഫലസ്തീൻ തുടങ്ങിയവയൊക്കെ പ്രവിശ്യകളായിരുന്നു.

പ്രവിശ്യകളുടെ മേൽനോട്ടത്തിന് ഗവർണർമാരെയും ന്യായാധിപന്മാരെയും നിയമിച്ചു.

സൈനിക നേതൃത്വവും മതനേതൃത്വവും ഗവർണറിൽ നിക്ഷിപ്തമായിരുന്നു.

കോടതികളെ ഭരണകൂടത്തിൽ നിന്നും സ്വതന്ത്രമാക്കി.

പ്രവിശ്യകളെ ജില്ലകളായി തിരിച്ചു. പ്രവിശ്യാഗവർണർ വലിയ്യ്, അമീർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ജില്ലാ ഭരണമേധാവി ആമിൽ എന്നാണ് അറിയപ്പെട്ടിരുന്നത്.

പട്ടാളക്കാരുടെ നിയമം, ശമ്പളത്തുക, പെൻഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാളവകുപ്പിന് രൂപം നൽകി.

കേന്ദ്രത്തിലും പ്രവിശ്യകളിലും പൊതുഖജനാവ് സമ്പ്രദായം (ധനകാര്യവകുപ്പ്) സ്ഥാപിച്ചു.

സകാതിനത്തിലും മറ്റും ശേഖരിക്കുന്ന ധനം ജനങ്ങളുടെ ആവശ്യത്തിന് വിനിയോഗിച്ചു.

കുറ്റവാളികളെ പിടികൂടുക, ജനങ്ങളുടെ പരാതികൾ അന്വേഷിച്ചറിയുക, യാത്രാസംഘങ്ങൾക്കു സംരക്ഷണം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് മേൽനോട്ടം നൽകുന്നതിനായി പോലീസ് വകുപ്പ് ഏർപ്പെടുത്തി.ജയിലുകൾ സ്ഥാപിച്ചു.

നാണ്യ വ്യവസ്ഥ പരിഷ്കരിച്ചു. നിലവിലുണ്ടായിരുന്ന പേർഷ്യൻ നാണയങ്ങൾക്ക് പകരം ഇസ്ലാമിക നാണയങ്ങൾ പ്രാബല്യത്തിൽ വരുത്തി.

അടിമത്തം ഇല്ലാതാക്കാൻ തീവ്രശ്രമം നടത്തി. നബിയുടെ വചനങ്ങളും മാതൃകകളും പ്രയോഗവത്കരിച്ചു.

രാജ്യത്ത് വ്യവസ്ഥാപിതമായി തപാൽ സമ്പ്രദായം ഏർപ്പെടുത്തി.

നികുതി നിർണയിക്കാനായി കൃഷിഭൂമിയുടെ കണക്കെടുത്തു.

അളവിലും തൂക്കത്തിലും കൃത്രിമത്വം തടയാനും അങ്ങാടിനിലവാരം പരിശോധിക്കാനും സംവിധാനങ്ങളുണ്ടാക്കി.

പ്രവിശ്യകളിലെ ജനങ്ങളുടെ കണക്കെടുത്തു.(സെൻസസ്‌)

ഇമാം, മുഅദ്ദിൻ എന്നിവർക്ക് ശമ്പളം നിശ്ചയിച്ചു.

വിദ്യാലയങ്ങൾ സ്ഥാപിച്ചു. അധ്യാപകർക്ക് പൊതുഖജനാവിൽനിന്ന് ശമ്പളം നൽകി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ നിർമിച്ച് ഗതാഗത സൌകര്യങ്ങൾ മെച്ചപ്പെടുത്തി.

ബസറ, കൂഫ, ഫുസ്ത്വാത് തുടങ്ങിയ നഗരങ്ങൾ പണിതുയർത്തി.

ഹിജ്റ അടിസ്ഥാനമാക്കി ഒരു പുതിയ കലണ്ടർ നടപ്പിൽ വരുത്തി.

കൃഷിയും ജലസേചന സൌകര്യങ്ങളും മെച്ചപ്പെടുത്തി. നിരവധി കനാലുകൾ നിർമിച്ചു.

പൊതുകിണറുകളും അതിഥി മന്ദിരങ്ങളും നാടിന്റെ നാനാഭാഗങ്ങളിലും നിർമിച്ചു.

ജനങ്ങൾക്ക് പെൻഷൻസമ്പ്രദായം ഏർപ്പെടുത്തി.

മക്കയിലെ മസ്ജിദുൽ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും വിശാലമാക്കി.




മരണം

ഒരു ദിവസം ഉമർ رضي الله عنه  മസ്ജിദുന്നബവിയിൽ പ്രഭാത പ്രാർത്ഥനക്ക് നേതൃത്വം നൽകുമ്പോൾ, മുൻനിരയിൽ നിലയുറപ്പിച്ച പേർഷ്യക്കാരനായ ഫൈറൂസ് അബൂ ലുഅ് ലുഅത്ത് മജൂസി, ഉമർ رضي الله عنه  നെ പെട്ടെന്ന് കഠാരകൊണ്ട് കുത്തി. പേർഷ്യൻ പടനായകനായിരുന്ന ഹുർമുസാനും ഹീറയിലെ ക്രിസ്ത്യൻ നേതാവായ ജുഫൈനയും ജൂതപുരോഹിതനായ കഅ്ബുൽ അഹ്ബാറും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലയാളിയായ ഫൈറൂസിനെ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.  മുഹമ്മദ് ﷺ  ന്റേയും ഒന്നാം ഖലീഫ അബൂബക്കർ رضي الله عنه  ന്റേയും ഖബ്റുകൾക്ക് സമീപം മദീനയിൽ അദ്ദേഹത്തിന്റെ മൃതദേഹം മറവ് ചെയ്തു.


ഖലീഫ ഉമറിന്റെ മൊഴികൾ

"യൂഫ്രട്ടീസിന്റെ തീരത്ത്‌ ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ പോലും ഞാനതിന്റെ പേരിൽ പരലോകത്ത്‌ ഉത്തരം പറയേണ്ടി വരും."

"നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ 
അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം."

"ഇസ്‌ലാമിന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി ഉമർ അത്‌ മാറ്റുകയില്ല"

"ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?"

"താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ."

"ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌."

"പണം അധികം സമ്പാദിക്കരുത്‌. ഇന്നത്തെ ജോലി നാളേക്ക്‌ നീട്ടരുത്‌."

"ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളാണ്‌ ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്‌"

"നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്‌."


No comments:

Post a Comment