Monday, November 21, 2022

അബ്ദുർറഹ്മാനുബ്നു ഔഫ് (رضي الله عنه)

 വലിയ ഒരു വർത്തക പ്രമാണിയായിരുന്നു അബ്ദുർറഹ്മാനുബ്നു ഔഫ് (رضي الله عنه). സിറിയയിൽനിന്നു വരുന്ന അദ്ദേഹത്തിൻ്റെ കച്ചവടച്ചരക്കു വഹിച്ചു ഒട്ടകക്കൂട്ടം അന്തരീക്ഷത്തിൽ ഉയർത്തിവിടുന്ന പൊടിപടലം മദീന പട്ടണത്തിൽ കണ്ണെത്താവുന്ന അകലെ നോക്കിക്കാണുന്ന പ്രേക്ഷകർ അത് ഒരു മണൽക്കാറ്റിൻ്റെ കുതിച്ചുവരവാണെന്ന് സംശയിക്കുമായിരുന്നു. ഒരിക്കൽ എഴുന്നൂറ് ഒട്ടകങ്ങൾ അടങ്ങിയ ഒരു വ്യൂഹം മദീനയെ സമീപിച്ചു. എവിടെയും അതിനെക്കുറിച്ചുള്ള സംസാരവും ആഹ്ളാദത്തിമിർപ്പും കാണാമായിരുന്നു.

അതുകണ്ട് അതിശയിച്ച ഉമ്മുൽമുഅ്മിനീൻ ആയിശ (رضي الله عنه) ചോദിച്ചു മദീനയിൽ ഇന്നെന്താണൊരു പ്രതേ്യകത ഒരാൾ പറഞ്ഞു അബ്ദുർറഹ്മാനുബ്നു ഔഫിൻ്റെ رضي الله عنه കച്ചവടച്ചരക്ക് എത്തിയിരിക്കുന്നു. ആയിശ (رضي الله عنه) ഒരു കച്ചവടസംഘത്തിൻ്റെ കോലാഹലം ഇത്രത്തോളമോ അയാൾ പറഞ്ഞു അതേ, എഴുന്നൂറ് ഒട്ടകങ്ങൾക്ക് വഹിക്കാവുന്നതാണ് അത് അത്ഭുതപരതന്ത്രയായ ആയിശ(رضي الله عنه) പറഞ്ഞു  നബി(ﷺ) പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. അബ്ദുർറഹ്മാനുബ്നു ഔഫ് رضي الله عنه മുട്ടുകുത്തി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതായി ഞാൻ കാണുകയുണ്ടായി.

അബ്ദുർറഹ്മാനുബ്നു ഔഫ്  മുട്ടുകുത്തിയായിരിക്കുമോ സ്വർഗ്ഗത്തിൽ പ്രവേശിക്കുക ആയിശ (رضي الله عنه)യുടെ വചനം ചിലർ അദ്ദേഹത്തിൻ്റെ ചെവിയിൽ എത്തിച്ചു. അദ്ദേഹം പറഞ്ഞു അതേ, പല പ്രാവശ്യം നബി(ﷺ) അങ്ങനെ പറയുന്നത് ഞാൻ കേട്ടിരുന്നു.അനന്തരം ആ ചരക്കിൽ നിന്ന് ഒരു ഭാണ്ഡംപോലും കെട്ടഴിക്കാതെ അദ്ദേഹം നേരെ ആയിശ()യുടെ വസതിയിലേക്ക് നടന്നു. ആയിശ(رضي الله عنه)യോട് അദ്ദേഹം പറഞ്ഞു ഞാൻ ഒരിക്കലും വിസ്മരിച്ചിട്ടില്ലാത്ത ഒരു നബിവചനമാണ് നിങ്ങൾ എന്നെ ഓർമ്മിപ്പിച്ചത്. അതുകൊണ്ട് നിങ്ങളെ സാക്ഷി  നിർത്തി ഈ എഴുന്നൂറ് ഒട്ടകങ്ങൾ വഹിക്കുന്ന ചരക്ക് മുഴുവൻ ഞാനിതാ പാവങ്ങൾക്ക് വിതരണം ചെയ്യുന്നു.അബ്ദുർറഹമാനുബ്നു ഔഫ് (رضي الله عنه)  അദ്ദേഹം മുട്ടുകുത്താതെ തന്നെ സ്വന്തം കാലിൽ സദ്വൃത്തരായ തൻ്റെ കൂട്ടാളികളോടൊപ്പം സ്വർഗ്ഗാരോഹണം ചെയ്യാനുള്ള വഴിനോക്കുകയായിരുന്നു.

ഒരിക്കൽ നബി(ﷺ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു അബ്ദുർറഹ്മാൻ, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിർബാധം ചിലവഴിക്കൂ. എങ്കിൽ സ്വതന്ത്രമായി നിനക്ക് സ്വർഗ്ഗത്തിലേക്ക് നടന്നുപോകാം. ഞാൻ ഭൂമിയിൽനിന്ന് ഒരു പാറക്കഷ്ണം പൊക്കിയെടുത്താൽ അല്ലാഹു എനിക്കതി ന്നുള്ളിൽ വെള്ളിക്കട്ടി നിക്ഷേപിച്ചിരിക്കും. അത്രമാത്രം ലാഭകരമായിരിക്കും എൻ്റെ കച്ചവടം എന്ന് സ്വയം വിശേഷിപ്പിച്ച അബ്ദുർറഹ്മാൻ (رضي الله عنه) അളവറ്റ സമ്പത്തിൻ്റെ ഉടമയായിരുന്നു.

എങ്കിലും അദ്ദേഹം ഒരിക്കലും സമ്പത്തിൻ്റെ അടിമയായിരുന്നില്ല. ദാറുൽഅർഖമിൽ നബി(ﷺ) പ്രബോധന പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ അബ്ദുർറഹ്മാൻ رضي الله عنه ഇസ്ലാം മതമവലംബിച്ചിരുന്നു. അബൂബക്കർ(رضي الله عنه), ഉസ്മാൻ(رضي الله عنه), സുബൈർ(رضي الله عنه), ത്വൽഹത്ത്(رضي الله عنه), സഅദുബ്നു അബീ വഖാസ് (رضي الله عنه) എന്നിവരുടെകൂടെ അദ്ദേഹവും മുൻനിരയിൽ ഉൾപ്പെടുന്നു. ഇസ്ലാം മതവലംബിച്ചത് മുതൽ എഴുപത്തഞ്ചാമത്തെ വയസ്സിൽ നിര്യാതനാകുന്നത് വരെ സത്യവിശ്വാസികളുടെ മാതൃകാപുരുഷനായി അദ്ദേഹം ജീവിച്ചു.

സ്വർഗ്ഗാവകാശികൾ എന്ന് നബി (ﷺ) സന്തോഷവാർത്ത നൽകിയ പത്ത് പേരിൽ അദ്ദേഹവും ഉൾപ്പെടുന്നു. ഉമറി(رضي الله عنه)ൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിയോഗിച്ച ആറംഗ ആലോചനസമിതിയിൽ ഒരാൾ അബ്ദുർറഹ്മാൻ (رضي الله عنه) ആയിരുന്നു. നബി (ﷺ) മരണമടഞ്ഞ  പ്പോൾ ഇവരെക്കുറിച്ച് സന്തുഷ്ടനായിരുന്നു എന്നാണ് ഉമർ (رضي الله عنه) അവരെ നിയോഗിച്ചതിന് പറഞ്ഞ കാരണം. അബ്സീനിയയിലേക്ക് രണ്ട് പ്രാവശ്യം അദ്ദേഹം ഹിജ്റ പോയി. ബദർ, ഉഹ്ദ് അടക്കം എല്ലാ രണാങ്കണങ്ങളിലും മുമ്പന്തിയിൽ നിലകൊള്ളുകയും ചെയ്തു. മദീനയിൽ അഭയം തേടിയ നബി(ﷺ)യും അനുയായികളും ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളാണ് ആദ്യഘട്ടത്തിൽ നേരിട്ടത്. നബി(ﷺ) മുഹാജിറുകളിൽ നിന്ന് ഒന്നും രമ്ലണ്ടും, ചിലപ്പോൾ അതിലധികവും പേരെ ഓരോ അൻസാരികൾക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ ഇസ്ലാമിൻ്റെ പേരിൽ സഹോദരാരായി വർത്തിച്ചു. ഭക്ഷണം പാർപ്പിടം എന്നിവ അവർ പങ്കിട്ടെടുത്തു.

ഒന്നിലധികം ഭാര്യമാരുണ്ടായിരുന്ന ചില അൻസാരികൾ തങ്ങളുടെ മുഹാജിർ സഹോദരാർക്ക് വേണ്ടി അവരെ കയ്യൊഴിക്കാൻപോലും സന്നദ്ധരായി. തികച്ചും ഗാഢമായ ഒരു സഹോദരബന്ധമായിരുന്നു അവിടെ സ്ഥാപിക്കപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ. അബ്ദുർറഹ്മാന്ന് (رضي الله عنه) കൂട്ടുകാരനായി ലഭിച്ചത് സഅദുബ്നു റബീഇ(رضي الله عنه)നെയായി രുന്നു. അനസുബ്നു മാലിക് (رضي الله عنه) പറയുന്നു. സഅദുബ്നു റബീഅ്(رضي الله عنه) അബ്ദുർറഹ്മാനോട് പറഞ്ഞു സഹോദരാ, ഞാൻ മദീന യിലെ ഒരു വലിയ സമ്പന്നനാണ്. എൻ്റെ ധനത്തിൽ പകുതി നിങ്ങൾക്കു നൽകാം. എനിക്ക് രണ്ട്  ഭാര്യമാരുണ്ട് . നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരുവൾക്ക് ഞാൻ മോചനം നൽകാം. എന്നാൽ നിങ്ങൾക്ക് അവരെ വിവാഹം ചെയ്യാമല്ലോ. അബ്ദുർറഹ്മാനുബ്നു ഔഫ്  رضي الله عنه പറഞ്ഞു അല്ലാഹു നിങ്ങളുടെ ദനത്തിലും കുടുംബത്തിലും അനുഗ്രഹം വർദ്ധിപ്പിക്കട്ടെ.

അനന്തരം അബ്ദുർറഹ്മാൻ(رضي الله عنه) കച്ചവടത്തിന്ന് തയ്യാറായി. പട്ടണത്തിലിറങ്ങി കച്ചവടം ചെയ്തു. വലിയ സമ്പാദ്യം നേടുകയും ചെയ്തു. അങ്ങനെ നബി(رضي الله عنه)യുടെ ജീവിതകാലത്തും മരണാനന്തരവും അദ്ദേഹം കച്ചവടക്കാരനായി ജീവിച്ചുപോന്നു. തൻ്റെ ദീനീ ബാദ്ധ്യതകൾക്ക് അദ്ദേഹത്തിൻ്റെ എെഹിക ബന്ധങ്ങൾ ഒരിക്കലും തടസ്സമായില്ല.

കച്ചവടത്തിൽ അനുവദനീയമല്ലാത്ത ഒരു ദിർഹംപോലും കലരുന്നത് അദ്ദേഹം കണിശമായി ശ്രദ്ധിച്ചു. നൂറുശതമാനവും കളങ്കരഹിതമായിരുന്നു അദ്ദേഹത്തിൻ്റെ സമ്പത്ത്. ധനവാന്ന് അനായസേന സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ ദൈവമാർഗത്തിൽ നിർബാധം ചിലവഴിക്കണമെന്ന നബി(ﷺ)യുടെ നിർദ്ദേശം ശരിക്കും കണക്കിലെടുത്തുകൊണ്ട്തന്നെയായിരുന്നു അദ്ദേഹം സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്. ഒരിക്കൽ അദ്ദേഹം നാൽപതിനായിരം ദീനാറിന് ഒരു ഭൂസ്വത്ത് വിൽക്കുകയുണ്ടായി. പ്രസ്തുത തുക മുഴുവൻ ദരിദ്രർക്കും നബി(ﷺ)യുടെ വിധവകൾക്കും മറ്റുമായി അദ്ദേഹം വിതരണം ചെയ്തു.

മറ്റൊരിക്കൽ മുസ്ലിംസൈന്യ ഫസ്സഗ്മിലേക്ക് അഞ്ഞൂറു പടക്കുതിരകളെയും ആയിരത്തഞ്ഞൂറ് ഒട്ടകങ്ങളെയും സംഭാവന ചെയ്തു. മരണപത്രത്തിൽ അമ്പതിനായിരം ദീനാറായിരുന്നു അദ്ദേഹം അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് നീക്കിവെച്ചിരുന്നത്. ബദർ യുദ്ധത്തിൽ സംബന്ധിച്ചവരിൽ അന്ന് അവശേഷിച്ചിരുന്ന ഒാരോ സഹാബിമാർക്കും നാനൂറ് ദീനാർവീതം അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സമ്പന്നനായിരുന്നിട്ടുപോലും ഉസ്മാൻ (رضي الله عنه) തൻ്റെ വിഹിതമായ നാനൂർ ദീനാർ കൈപ്പറ്റി. അദ്ദേഹം ഇങ്ങനെ പറഞ്ഞു അബ്ദുർറഹ്മാൻ്റെ സമ്പത്ത് കറയില്ലാത്തതും ഹലാലുമാകുന്നു.

അതിൽനിന്ന് ഓരോപിടി ഭക്ഷണം പോലും ക്ഷേമവൃദ്ധിയും സൗഖ്യദായകവുമാകുന്നു. അബ്ദുറഹ്മാൻ(رضي الله عنه) സമൃദ്ധമായ സമ്പത്തിൻ്റെ ഉമയായിരുന്നു. ഒരിക്കലും അദ്ദേഹം അതിൻ്റെ അടിമയായിരുന്നില്ല. സമ്പത്തിന് അദ്ദേഹം അഹോരാത്രം പരിശ്രമിച്ചില്ല. നിഷ്പ്രയാസം, അനുവദനീയമായ മാർഗത്തിലൂടെ അദ്ദേഹത്തിന് അത് വന്നു  ചേർന്നു. സ്വാർഥത്തിന്ന് വേണ്ടി അദ്ദേഹം അത് ഉപയോഗിച്ചതുമില്ല. തൻ്റെ ബന്ധുമിത്രാദികളും അയൽവാസികളും സമൂഹവും അതനുഭവിച്ചു. അദ്ദേഹത്തിൻ്റെ സമ്പത്തിൽ എല്ലാ മദീനക്കാരും പങ്കുകാരായിരുന്നു. ആധിക്യം അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല.

ഒരിക്കൽ നോമ്പുതുറക്കാനുള്ള ഭക്ഷണം അദ്ദേഹത്തിൻ്റെ മുമ്പിൽ കൊണ്ട്വരപ്പെട്ടു. ഭക്ഷണത്തളികയിലേക്ക് നോക്കി കണ്ണുനീരൊഴിക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു മിസ്അബ്(رضي الله عنه) അന്ന് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാൾ ഉത്തമനായിരുന്നു. തലയും കാലും മറയാത്ത ഒരു കഷ്ണം തുണിയിലായിരുന്നു അദ്ദേഹത്തിൻ്റെ മൃതദേഹം പൊതിയപ്പെട്ടത്. ഹംസ(رضي الله عنه) രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാൾ ഉത്തമനായിരുന്നു. അദ്ദേഹത്തെയും ഒരു ആവശ്യത്തിന്ന് തികയാത്ത പരുക്കൻ തുണിയിലാണ് പൊതിഞ്ഞത്. ഇന്ന് ഞങ്ങൾ സമ്പന്നരായി തീർന്നിരിക്കുന്നു. ഞങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലം ഞങ്ങൾക്ക് ഇവിടെവെച്ചുതന്നെ അല്ലാഹു നൽകിയതായിരിക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.

മറ്റൊരിക്കൽ തൻ്റെ വീട്ടിലെ ഒരു സദ്യയിൽവെച്ചു അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞു. സദസ്യർ ചോദിച്ചു എന്തിനാണ് നിങ്ങൾ കരയുന്നത് അദ്ദേഹം പറഞ്ഞു അല്ലാഹുവിൻ്റെ പ്രവാചകൻ ﷺ  വഫാത്തായി. പ്രവാചകനോ അവിടുത്തെ കുടുംബാംഗങ്ങളോ ഒരിക്കലും വയർ നിറച്ചു ഭക്ഷണം കഴിച്ചിരുന്നില്ല. നമ്മെ അല്ലാഹു അവശേഷിപ്പിച്ചത് നമുക്ക് ഗുണപ്രദമാണ് എന്ന് എനിക്കഭിപ്രായമില്ല. തൻ്റെ ഭൃത്യാരുടെ കൂടെയായിരിക്കുന്ന അബ്ദുർറഹ്മാനെ(رضي الله عنه) അപരിചിതനായ ഒരാൾക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അത്രയും ലളിതമായിരുന്നു അദ്ദേഹത്തിന്റെ വേഷഭൂഷാദികൾ.

ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹത്തിന്ന് ഇരുപതിലധികം മുറിവുകൾ ഏറ്റു. ഒരുകാലിന്ന് മുടന്ത് സംഭവിച്ചു. മുൻ പല്ലുകൾ നഷ്ടപ്പെട്ടു. പ്രസന്നവദനനും ആജാനുബാഹുവും സുന്ദരനുമായിരുന്ന അദ്ദേഹം അന്നുമുതൽ മുടന്തനും മുമ്പല്ലു നഷ്ടപ്പെട്ടവനുമായി തീർന്നു. ഹിജ്റ 82 ാം വർഷം അബ്ദുർറഹ്മാൻ (رضي الله عنه) രോഗഗ്രസ്തനായി. ആയിശ((رضي الله عنه) തന്റെ വീട്ടിൽ നബി(ﷺ)യുടെ ഖബറിന്നടുത്ത് അദ്ദേഹത്തെ മറവുചെയ്യാൻ സ്ഥലം നൽകാമെന്ന് അറിയിച്ചു. അദ്ദേഹം വിനയപുരസ്സരം അത് നിരസിക്കുകയാണ് ചെയ്തത്. നബി(ﷺ)യുടെയും അബൂബക്കറിൻ്റെയും മഹൽസന്നിധിയിൽ അന്ത്യവിശ്രമം കൊള്ളാൻ അദ്ദേഹത്തിന്റെ വിനയം അദ്ദേഹത്തെ അനുവദിച്ചില്ല. ബഖീഇൽ ഉസ്മാനുബ്നുമള്ഊൻ്റെ ഖബറിന്ന് അടുത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു

No comments:

Post a Comment